Thursday, January 2, 2014

മോദിക്ക് സാമാന്യനീതിക്കവകാശമില്ലേ?


സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ നരേന്ദ്രമോദിയോളം അകാരണമായി വേട്ടയാടപ്പെട്ട മറ്റൊരു നേതാവിനെയും ചൂണ്ടിക്കാട്ടാനുണ്ടാവില്ല. അന്ധമായ സംഘപരിവാര്‍- മോദി വിരോധത്താല്‍ മാനിയാക്കുകളായ കോണ്‍ഗ്രസ്സ്-ഇടതു പക്ഷകക്ഷികളും കേന്ദ്രഭരണകൂടവും ഒരുപറ്റം മാധ്യമ- രാഷ്ട്രീയ നിരീക്ഷകരും ചേര്‍ന്ന് ഒരു നിരപരാധിയുടെ ചോരക്കുവേണ്ടി എല്ലാകുടിലതന്ത്രങ്ങളും പയറ്റുകയായിരുന്നു. കുപ്രചരണങ്ങളേയും കുത്‌സിത പ്രവര്‍ത്തനങ്ങളേയും അതിജീവിച്ച് നരേന്ദ്രമോദിയെന്ന പോരാളി തിളക്കമാര്‍ന്ന വിജയം നേടുകയും ‘ക്ലീന്‍ ചിറ്റുമായി’ കത്തിജ്വലിച്ച് ആസേതുഹിമാചലം ജൈത്രയാത്രവഴിമുന്നേറുകയും ചെയ്യുന്ന നാളുകളിലൂടെയാണ് രാജ്യമിപ്പോള്‍ കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നത്. ജനവിധിയിലൂടെ ക്ലീന്‍ചിറ്റും അംഗീകാരവും നേടിയ ഈ ജനനായകര്‍ നീതിപിഠം വഴിയും നിരപരാധിത്വം തെളിയിച്ച് ശുദ്ധിപത്രം നേടിയെടുത്തിരിക്കുന്നു എന്നതാണ് അഹമ്മദബാദ് കോടതി വിധിയുടെ പൊരുള്‍.

ഗോധ്രയില്‍ 59 ശ്രീരാമ ഭക്തന്മാരെ തീവണ്ടിയിലിട്ട് ക്രൂരമായി ചുട്ടുകൊന്നതിനേതുടര്‍ന്നുണ്ടായ കലാപമാണ് ഗുജറാത്തിലെ 2002ലെ വര്‍ഗ്ഗീയ കലാപമായി അറിയപ്പെടുന്നത്. ചാനലുകളും മാധ്യമങ്ങളുംവഴി ഗോധ്രകൂട്ടക്കൊലയുടെ ദാരുണ സംഭവങ്ങള്‍ അടുത്തറിഞ്ഞ ജനങ്ങള്‍ പ്രക്ഷുബ്ദരായി ഇളകിമറിഞ്ഞ് നടത്തിയ കലാപത്തില്‍ കൂടുതല്‍ ദുരന്തങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നത് മുസ്ലീം സമൂഹത്തില്‍പ്പെട്ടവരാണ്. 1969 മുതല്‍ ഗുജറാത്തില്‍ നടന്ന അരഡസനോളം വര്‍ഗീയ കലാപങ്ങളില്‍ 2002 കലാപത്തേക്കാള്‍ കൂടുതല്‍ ആളുകള്‍ കൊല്ലപ്പെടുകയും നാശങ്ങള്‍ വാരിവിതറുകയും ചെയ്ത സംഭവങ്ങളുണ്ട്. മാധവസിംഗ് സോളങ്കിയുടെ കാലത്തു നടന്ന അഹമ്മദാബാദ് കലാപത്തില്‍ 53 ദിവസത്തെ കര്‍ഫ്യൂവിന് ശേഷമാണ് കലാപം നിയന്ത്രണ വിധേയമായത്. എന്നാല്‍ നരേന്ദ്രമോദി എന്ന മുഖ്യമന്ത്രി 70 മണിക്കൂര്‍ കൊണ്ട് കലാപം നിയന്ത്രിച്ച് സാധാരണനില കൈവരിച്ചു എന്നത് യഥാര്‍ത്ഥത്തില്‍ മോദിയുടെ തൊപ്പിയില്‍ തൂവലായി തുന്നിച്ചേര്‍ക്കേണ്ടതായിരുന്നു.
കലാപത്തില്‍ ഏര്‍പ്പെട്ടവരെ മുഖം നോക്കാതെ വെടിവെച്ചിടാന്‍ നിര്‍ദ്ദേശം നല്‍കുകയും പെട്ടെന്ന് പട്ടാളത്തെ വിളിച്ച് കലാപമൊതുക്കുകയും ചെയ്തയാളാണ് മോദിജി. ഒരു ലക്ഷത്തിലധികം പേരെ പ്രതികളാക്കുകയോ കരുതല്‍തടങ്കില്‍ വെയ്ക്കുകയോ ചെയ്യുകയും 4272 കേസുകളെടുക്കുകയും ചെയ്ത ഗുജറാത്ത് സര്‍ക്കാരിനെയാണ് പ്രതികൂട്ടിലാക്കാന്‍ കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലമായി എതിരാളികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അക്രമം നടത്തിയ ഹിന്ദുക്കളായ 200 ലധികം പേരെ വെടിവെച്ചുകൊല്ലാന്‍ ഗുജറാത്ത് പോലീസും പട്ടാളവും മടികാട്ടിയില്ല. വംശഹത്യയെന്നു ഗുജറാത്ത് കലാപത്തെ വിളിക്കുന്നവര്‍ ഇത്തരം സത്യങ്ങള്‍ തമസ്‌ക്കരിക്കുന്ന പാതകികളാണ്. സംഭവം സംബന്ധിച്ച് അന്വേഷിച്ച ജൂഡീഷ്യല്‍ അന്വേഷണ കമ്മീഷനോ മറ്റേതെങ്കിലും ക്രിമിനല്‍ നടപടികളോ നരേന്ദ്രമോദിക്കെതിരെ 2005 വരെ യാതൊരു വ്യവസ്ഥാപിത ആക്ഷേപങ്ങളുമുന്നയിച്ചില്ല. ഒരുപറ്റം ഇടതുപക്ഷ മുസ്ലിം ബുദ്ധിജീവികളും മറ്റും പടച്ചുണ്ടാക്കിയ അനൗദ്യോഗിക കമ്മീഷനുകളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നരേന്ദ്രമോദിക്കു കലാപത്തില്‍ പങ്കുണ്ടെന്ന കെട്ടുകഥ തലങ്ങും വിലങ്ങും പ്രചരിപ്പിക്കപ്പെട്ടത്. സത്യവുമായി പുലബന്ധംപോലുമില്ലാത്ത ഗീബല്‍സിയന്‍ നുണകളാണ് രാജ്യം കണ്ട ഏറ്റവും കരുത്തനായ ഗുജറാത്ത് മുഖ്യമന്ത്രിക്കെതിരെ അരങ്ങുതകര്‍ത്തത്.
തുടര്‍ച്ചയായി മൂന്നു നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ നരേന്ദ്രമോദി വന്‍ വിജയം നേടുകവഴി ജനകീയ കോടതി അദ്ദേഹത്തിന് ക്ലീന്‍ചിറ്റ് നല്‍കുകയായിരുന്നു. സുപ്രീം കോടതിയിലെ മൂന്നംഗ ബെഞ്ച് പ്രത്യേകമായി നിയമിച്ച സ്‌പെഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ ടീമിന്റെ തലവന്‍ സംശുദ്ധനും സമര്‍ത്ഥനുമായ സിബിഐ മുന്‍ ഡയറക്ടര്‍ ആര്‍.കെ.രാഘവനായിരുന്നു. പ്രസ്തുത ടീമില്‍ ഗുജറാത്ത് കേഡറില്‍പ്പെട്ടവരാരുമുണ്ടായിരുന്നില്ല. ഇവര്‍ സമഗ്രമായ അന്വേഷണം നടത്തി സുപ്രീംകോടതിക്കുനല്‍കിയ റിപ്പോര്‍ട്ടില്‍ നരേന്ദ്ര മോദിക്കെതിരായ ആരോപണങ്ങള്‍ കളവാണെന്നു കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് സുപ്രീംകോടതി കൂടുതല്‍ തെളിവ് വിശകലനത്തിനായി അഹമ്മദാബാദ് കോടതിക്കയയ്ക്കുകയായിരുന്നു. ഇപ്പോള്‍ ആ നീതി പീഠവും മോദി കുറ്റക്കാരനല്ലെന്ന് ഉറപ്പിക്കുകയും ക്ലീന്‍ചിറ്റുനല്‍കുകയും ചെയ്തിരിക്കന്നു. പക്ഷേ അതും അംഗീകരിക്കില്ലെന്നു ശഠിച്ചുകൊണ്ട് ചിലര്‍ അവരുടെ കുപ്രചരണം തുടരാന്‍ തീരുമാനിച്ചിരിക്കുകയാണ്.
നരേന്ദ്രമോദിക്കെതിരെയുള്ള കുത്സിത ശ്രമങ്ങള്‍ക്കു പിന്നില്‍ ശക്തമായി നിലകൊള്ളുന്ന ടീസ്റ്റാസെതല്‍വാദ്, ആര്‍.ബി.ശ്രീകുമാര്‍, സജ്ജീവ് ഭട്ട് എന്നിവരുടെ കള്ളക്കളികള്‍ ഇപ്പോള്‍ കൂടുതല്‍ വ്യക്തമായിക്കഴിഞ്ഞിട്ടുണ്ട്. ഗുല്‍ബര്‍ഗക്കേസ്സിലെ ഇരകളായ ഒരു ഡസനോളം പേര്‍ ധനാപഹരണത്തിനും കബളിപ്പിക്കലിനും ടീസ്റ്റാ സെതല്‍വാദിനെ പ്രോസക്യൂട്ട് ചെയ്യാന്‍ നിയമനടപടികള്‍ ആരംഭിച്ചിരിക്കയാണ്. സെതല്‍ വാദിന്റ സഹപ്രവര്‍ത്തകനായ സെക്രട്ടറി റായിസ്ഖാന്‍ ഇക്കാര്യത്തില്‍ ഗുരുതരമായ ആരോപണമാണ് ഇപ്പോള്‍ കാപട്യത്തിന്റെ സന്തതിയായ ഈ പൊതുപ്രവര്‍ത്തകയ്‌ക്കെതിരെ ഉയര്‍ത്തിയിട്ടുള്ളത്. ആര്‍.ബി. ശ്രീകുമാര്‍ 2005 ജനുവരിയില്‍ യുപിഎ സംവിധാനം തെറ്റായ രീതിയില്‍ ഐഎസ്ആര്‍ഒ കേസ്സുകാര്യത്തില്‍ ശ്രീകുമാറിനെ കുറ്റവിമുക്തനാക്കിയിരുന്നു. ഇതിനേതുടര്‍ന്നാണ് നരേന്ദ്രമോദിയുടെ പേര്‍പറഞ്ഞ് ഒരു ആരോപണം അദ്ദേഹം ആദ്യമായി ഉയര്‍ത്തിയത്. സാക്കിയ ജാഫ്‌റിയുടെ മോദിക്കെതിരായ ആരോപണവും കോടതിയില്‍ ഫയലാക്കപ്പെട്ടത് 2006 ലാണ്. രാഷ്ട്രീയമായി മോദിയെ തകര്‍ക്കാന്‍ നടന്ന യുപിഎ ഗൂഢാലോചനയുടെ ഭാഗമാണ് ഈ കേസ്സുകള്‍ എന്നത് പകല്‍പോലെ വ്യക്തമാണ്.
എസ്‌ഐടി സജ്ജീവ് ഭട്ടിനെയും ശ്രീകുമാറിനെയും വിശ്വസ്തസാക്ഷികളല്ല എന്നത് കാര്യകാരണസഹിതം പറഞ്ഞതിനെ ഖണ്ഡിക്കാന്‍ ഇവര്‍ക്കിന്നുവരെ കഴിഞ്ഞിട്ടില്ലാ. 2009 വരെ എന്തുകൊണ്ട് മോദിക്കെതിരായ ആക്ഷേപങ്ങള്‍ ഭട്ട് ഉന്നയിച്ചില്ല? ഭട്ട് ഹാജരാക്കിയ രേഖകള്‍ കൃത്രിമമാണെന്നും ഗൂഢാലോചന ആരോപിക്കുന്ന സമയത്ത് ബന്ധപ്പെട്ടവര്‍ ഗാന്ധിനഗറിലുണ്ടായിരുന്നില്ലെന്നും എസ്‌ഐടി കണ്ടെത്തിയിരുന്നു. ശ്രീകുമാറിന്റെ സ്വകാര്യ ഡയറി തെളിവായി അംഗീകരിക്കാന്‍ സാധിക്കില്ലെന്നും 2005നു മുമ്പ് ഹാജരാക്കാതിരുന്ന ഈ ഡയറി സ്വീകരിക്കത്തക്കതല്ലെന്നും എസ്‌ഐടി കണ്ടെത്തിയിട്ടുണ്ട്. ചുരുക്കത്തില്‍ മോദിക്കെതിരെയുള്ള ഗൂഢാലോചനാകുറ്റം പ്രഥമദൃഷ്ട്യാ പോലും നിലനില്‍ക്കുന്നതായിരുന്നില്ല. ഈ കേസ്സ് തള്ളിപോകുമെന്നു കണ്ടതുകൊണ്ടാണ് വിധി വരുന്ന ദിവസം തന്നെ നടപടിക്രമങ്ങള്‍ പോലും തെറ്റിച്ച് സംസ്ഥാന സര്‍ക്കാരിന്റെ അവകാശങ്ങളെപ്പോലും കാറ്റില്‍പ്പറത്തിക്കൊണ്ട് ടെലിഗ്രാഫ് നിയമപ്രകാരമുള്ള കുറ്റം ആരോപിച്ച് മോദിയെ കുടുക്കാന്‍ മന്‍മോഹന്‍ സിംഗ് ശ്രമമാരംഭിച്ചത്. നിയമവാഴ്ചയും നീതിക്രമങ്ങളും തകര്‍ന്നാലും വേണ്ടില്ല രാഷ്ട്രീയ മുതലെടുപ്പ് നടക്കട്ടെ എന്ന കോണ്‍ഗ്രസ്സ് നലപാട് ജനങ്ങള്‍ തിരിച്ചറിഞ്ഞ് വരുന്നു എന്നുള്ളത് ആശ്വാസകരമാണ്.
2002ലെ ഗുജറാത്ത് കലാപത്തെതുടര്‍ന്ന് പ്രധാനമന്ത്രി വാജ്‌പേയിയും ബിജെപി ദേശീയ അദ്ധ്യക്ഷനും കലാപം വേദനിപ്പിക്കുന്ന സംഭവമാണെന്ന് പ്രഖ്യാപിച്ചിരുന്നു. രാജധര്‍മ്മത്തിലൂന്നി നിഷ്പക്ഷനീതിനടക്കുമെന്ന് കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ ഉറപ്പുനല്‍കിയിരുന്നു. ജനങ്ങള്‍ സമാധാനം പാലിക്കാന്‍ നിരന്തരം മുഖ്യമന്ത്രി ഗുജറാത്തിലെ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയും അതിനായി ആത്മാര്‍ത്ഥമായി ശ്രമിക്കുകയും ചെയ്തിരുന്നു. എന്നിട്ടും അദ്ദേഹത്തേയും ബിജെപിയേയും പ്രതിക്കൂട്ടിലാക്കാനാണ് ദുഷ്ടശക്തികള്‍ ശ്രമിച്ചത്. 27-12-13ന് തന്റെ ബ്ലോഗിലൂടെ ഇന്ത്യാചരിത്രത്തിലെ വേദനിപ്പിക്കുന്ന അദ്ധ്യായമായ കലാപത്തില്‍ തനിക്കുള്ള വിഷമം അദ്ദേഹം ശക്തമായി പ്രകടിപ്പിക്കുകയുണ്ടായി. അതും വിവാദമാക്കാന്‍ സംഘടിത ശ്രമം നടന്നു. കോണ്‍ഗ്രസ്സും ഇടതുപക്ഷവും ഇക്കാര്യത്തില്‍ മുന്നിലായിരുന്നു. നരേന്ദ്ര മോദിയെ കുറ്റവിമുക്തനാക്കിയ കോടതി വിധിയില്‍ ആഹ്ലാദം പ്രകടിപ്പിച്ച ബിജെപിക്കുനേരെ എതിര്‍പ്പു പ്രകടിപ്പിക്കാനും സിപിഎം മുന്നോട്ടുവന്നിരുന്നു. എസ്എന്‍സി ലാവ്‌ലിന്‍ കേസ്സില്‍ പിണറായി വിജയനെ വിചാരണ കോടതി വിട്ടയച്ചപ്പോള്‍ ആഹ്ലാദ പ്രകടനങ്ങളും മധുര പലഹാരവിതരണവും നാടുനീളെ സ്വീകരണങ്ങളും നല്‍കിയ പാര്‍ട്ടിയാണ് സിപിഎം. പ്രസ്തുത ആരോപണം സംബന്ധിച്ച് കോടതിവിധി വന്നശേഷമാണ് പിണറായി തന്റെ വിശദീകരണം ആദ്യമായി ജനങ്ങള്‍ക്കുമുമ്പാകെ വെച്ചത്. അതിനു മുമ്പ് പാര്‍ട്ടിവേദിയില്‍ പറഞ്ഞിട്ടുണ്ടായിരിക്കാം. നരേന്ദ്രമോദിയും ബിജെപി ദേശീയ നിര്‍വാഹക സമിതിയില്‍ ഇക്കാര്യം വിശദീകരിച്ചിട്ടുള്ളതാണ്. പിണറായി ഇതൊക്കെ ചെയ്താല്‍ ശരിയും നരേന്ദ്രമോദിയും ബിജെപിയും ചെയ്താല്‍ തെറ്റുമെന്ന സിപിഎം നിലപാടിന് എത്തു ന്യായീകരണമാണുള്ളത്. കുറ്റവിമുക്തനായി കൂടുതല്‍ ജനപ്രീതിയോടെ നരേന്ദ്രമോദി നടത്തുന്ന ജൈത്രയാത്ര ചിലരുടെയൊക്കെ ഉറക്കം കെടുത്തുക സ്വാഭാവികമാണ്. അത്തരമാളുകള്‍ തങ്ങളുടെ വികലമായ കണ്ണട മാറ്റി സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും നീതിയുടെയും വെള്ളിവെളിച്ചത്തെ സ്വാംശീകരിക്കാന്‍ ശ്രമിക്കുകയാണുവേണ്ടത്.

അഡ്വ. പി.എസ് ശ്രീധരന്‍പിള്ള

അവലംബം: 

No comments:

Post a Comment